മറവി


സീന്‍ ഒന്ന്‍

2013 നവംബര്‍ 11..

“മോനെ മാധവന്‍ മാമന്‍റെ പരിചയത്തില്‍ ഒരു കുട്ടി ഉണ്ടത്രേ.MCA പഠിക്കുകയാണ്. ഈ വര്‍ഷം തീരും. നീ വന്ന് കാണ്. ഇനിയും വൈകരുത് മോനെ. ഞങ്ങളുടെ കണ്ണടയുന്നതിനു മുന്പ് നിന്‍റെ കല്യാണം കൂടി കഴിഞ്ഞു കാണാന്‍ ഒരുപാട് ആഗ്രഹം ഉണ്ട് ഞങ്ങള്‍ക്ക്..”
എല്ലാം പതിവു പോലെ ആര്‍ക്കോ വേണ്ടി കേട്ടുകൊണ്ടിരുന്നു ഞാന്‍.ഇങ്ങനെ ഓരോ കുട്ടികളുടെ കാര്യം പറഞ്ഞു കൊണ്ട് അമ്മയുടെ ഒരു കോള്‍ എല്ലാ ദിവസവും ഉള്ളതാണ്.
പക്ഷേ.....
എന്‍റെ പോന്നു എന്‍റെ കണ്ണില്‍ നിന്നും അകന്നുപോയിട്ട് ഇന്നേക്ക് 3 വര്ഷം തികയുന്നു. സാമുഹിക,സാമ്പത്തിക അനാചാരത്തിന്റെയും അന്തരത്തിന്റെയും നെറികേടുകള്‍ ശിരസ്സിലേറ്റി ഞാനും അവളും ഞങ്ങളുടെ അച്ഛനമ്മമാര്‍ക്കും കൂടെപ്പിറപ്പുകള്‍ക്കും വേണ്ടി ഞങ്ങളെ മറന്നതിന്റെ മൂന്നാം വാര്‍ഷികം.
2010 നവംബര്‍ 11 നു അവളുടെ അച്ഛനും അമ്മയും വന്ന് അവളെ എന്നില്‍ നിന്നും പറിച്ചെടുത്തു കൊണ്ടുപോയപ്പോള്‍ അവളുതിര്‍ത്ത കണ്ണിരിന്റെ ചൂട് ഇന്നും എന്‍റെ ഇടനെഞ്ചില്‍ തളംകെട്ടി കിടക്കുന്നുണ്ട്.എന്നെ ഓര്‍ത്തു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ജീവിക്കുന്ന എന്‍റെ പൊന്നുവിന്റെ മുഖം....
അവള്‍ അവസാനമായി എന്‍റെ ചെവിയില്‍ ഇടറിയ ശബ്ദത്തില്‍ പറഞ്ഞ വാക്കുകള്‍ ഇന്നും എന്നില്‍ അലയടിക്കുന്നു.
“എന്‍റെ ഓരോ ശ്വാസത്തിലും ഞാന്‍ നിങ്ങളുടേത് മാത്രമായിരിക്കും..”.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഞാന്‍ എന്‍റെ പൊന്നുവിനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല.
എന്‍റെ നഷ്ടങ്ങളും വേദനകളും ചിരിക്കുന്ന മുഖത്തിനു പിറകില്‍ ഒളിപ്പിച്ചു വെച്ചു കൊണ്ടു ഞാന്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് 3 വര്ഷം ആയി എന്ന യാഥാര്‍ത്ഥ്യവും എന്നില്‍ തികട്ടി വരുന്നു. ഓര്‍മകളുടെ ചെപ്പിലൊളിപ്പിച്ച ദു:ഖങ്ങള്‍ എന്‍റെ സ്വകാര്യ സമ്പത്താണ്‌.
ചിതലരിക്കാതെ ഞാന്‍ കാക്കുന്ന എന്‍റെ ഓര്‍മ്മകള്‍ എന്നില്‍ ഒരു തേങ്ങലായി വിറകൊള്ളാന്‍ ആരംഭിച്ചിരിക്കുന്നു. എന്‍റെ സാമ്രാജ്യത്തില്‍ എന്‍റെ വേദനകളുടെയും എന്‍റെ നൊമ്പരങ്ങളുടെയും കൂട്ടുകാരാനായ SIGNATURE ബോട്ടില്‍ മേശപ്പുറത്തിരുന്നു ഞെളിപിരി കൊള്ളാന്‍ തുടങ്ങിയിട്ട് നേരമേറെയായി. അതെന്നെ നോക്കി നാണത്തോടെ ഒരു കണ്ണ്‍ ഇറുക്കികാണിച്ചു. എല്ലാം മറക്കാന്‍ കണ്ണുകളടച്ചു പിടിച്ചു കൊണ്ട് ഞാനതിനെ പ്രാപിച്ചു.
എന്നിലെ ബോധത്തിന്റെ അവസാന കണികയും എന്നെ വിട്ടു അകലാന്‍ ഒരുങ്ങുമ്പോള്‍ പതുക്കെ അവളുടെ വാക്കുകള്‍ എന്‍റെ ചെവിയില്‍ വീണ്ടും വിരുന്നിനെത്തി.

“എന്‍റെ ഓരോ ശ്വാസത്തിലും ഞാന്‍ നിങ്ങളുടേത് മാത്രമായിരിക്കും..”.

സീന്‍ രണ്ട്

2013 നവംബര്‍ 11.

കളിപ്പാട്ടവുമായി തല്ലുകൂടുന്ന 2 വയസ്സുകാരന്‍. തൊട്ടടുത്തായി വേദനയോടെ വിദൂരതയില്‍ കണ്ണും നട്ടിരിക്കുന്ന പോന്നു. TV സ്ക്രീനില്‍ സ്ത്രീ ജനങ്ങളുടെ പ്രിയപ്പെട്ടവരായ ചെമ്പരത്തിപ്പൂവും കുങ്കുമപ്പൂവും ആരും ശ്രദ്ധിക്കാതെ തകര്‍ത്താടുന്നു. വീടിനു മുന്നില്‍ ഒരു ബൈക്ക് വന്ന് നിന്നപ്പോള്‍ പൊന്നുവിന്റെ മുഖം സന്തോഷത്താല്‍ തിളങ്ങി.അവള്‍ എഴുന്നേറ്റ് വാതിക്കല്‍ ചെന്നു.”ഏട്ടാ.. ഇന്നെന്താ വൈകിയത് ?. ഞാന്‍ പേടിച്ചു പോയി. വിളിച്ചിട്ട് കിട്ടുന്നും ഇല്ല. വൈകുമ്പോള്‍ ഒന്നു വിളിച്ചു പറഞ്ഞാലെന്താ.ഇവിടെ ബാക്കിയുള്ളവരുടെ ഉള്ളില്‍ തീയാ...” പൊന്നുവിന്റെ പരിഭവം കണ്ണുനീരിന്റെ രൂപത്തിലേക്കുകൂടി മാറുന്നത്കണ്ടു അയാള്‍ അവളെ കെട്ടിപിടിച്ചു ഒരു മുത്തം കൊടുത്തു. “ ഇന്ന് പ്രതിക്ഷിക്കാതെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു എന്‍റെ പൊന്നേ. ഇങ്ങനെ അങ്ങ് പേടിച്ചാലോ മുത്തെ... നീ അത്താഴം റെഡി ആക്കു. ഞാന്‍ ഒന്നു ഫ്രഷ്‌ ആയി വരട്ടെ.
മോനെ... അപ്പു... പപ്പയുടെ ചക്കരയ്ക്ക് ഇതാ ചോക്ലേറ്റ്.. വാടാ അപ്പു...” അയാള്‍ അല്‍പ സമയം അപ്പുവിന്‍റെ കൂടെ ചിലവഴിച്ചു.അതിനു ശേഷം കുളിച്ചു ഫ്രഷ്‌ ആയി വന്ന് TV യില്‍ ന്യൂസ്‌ വെച്ചു. “ അതേ... അപ്പുറത്തെ ആ രഘു ഇല്ലേ..” അടുക്കളയില്‍ നിന്നും പോന്നുവിന്‍റെ ശബ്ദം. അയാള്‍ ഒന്നു മൂളി. അവള്‍ തുടര്‍ന്നു “ ഇന്നും വല്ലാതെ ഓവര്‍ ആണെന്ന് തോന്നുന്നു. ആരോടൊക്കെയോ ഉച്ചത്തില്‍ സംസാരിക്കുന്നുണ്ടായിരുന്നു. അയാള്‍ എന്തിനാ ഇങ്ങനെ കുടിച്ചു നശിക്കുന്നത്..” ന്യൂസ്‌ ശ്രദ്ധിച്ചുകൊണ്ട് അയാള്‍ അതിനും ഒന്നു മൂളി.
മൂന്നു പേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. അല്‍പ സമയം രണ്ടു പേരും അപ്പുവിന്റെ കൂടെ ചെലവഴിച്ചു. “മോനെ അപ്പു.. മോനുറങ്ങിക്കോ.. പപ്പയ്ക്ക് രാവിലെ പോവണ്ടാതല്ലേ... വാ അമ്മ മോനെ കൊണ്ട് കിടത്താം..”. ഒരു കള്ളചിരിയോടെ പോന്നു അപ്പുവിനെ കൊണ്ട് കിടത്തി. അവള്‍ അടുക്കളയില്‍ ചെയ്തു തീര്‍ക്കേണ്ട ജോലികളൊക്കെ തീര്‍ത്ത് ലൈറ്റ് ഓഫ്‌ ചെയ്തു.രണ്ടു പേരും ഒരുമിച്ചിരുന്നു ന്യൂസ്‌ കണ്ടു. അല്പം കഴിഞ്ഞു അവള്‍ അയാളുടെ ചെവിയില്‍ പതുക്കെ പറഞ്ഞു. 
“അതേ.... മോനുറങ്ങി....”.
ഹാളിലെ ലൈറ്റും ഓഫ്‌ ആയി...



0 comments:

Post a Comment